ആലപ്പുഴ: മത്തിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും കറിവെക്കാൻ ആർക്കും വേണ്ട. ഒരു കിലോ മത്തിക്ക് 30 രൂപയാണ് ഇപ്പോൾ വില. എന്നാൽ, വളർച്ചയില്ലാത്തതും കറിവെച്ചാൽ രുചി ഇല്ലാത്തതുമാണ് ആളുകളെ മത്തി വാങ്ങുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. അതേസമയം, 30 രൂപയിലും താഴെ വിലയിട്ട് ഹാർബറുകളിൽ നിന്നും മത്തി മൊത്തമായി തൂക്കിയെടുത്തുകൊണ്ട് പോകാനും ആളുകളുണ്ട്. വളത്തിന് പൊടിച്ച് ഉപയോഗിക്കാനായാണ് ഇത്തരത്തിൽ ഹാർബറുകളിൽ നിന്നും മത്തി കൊണ്ടുപോകുന്നത്.
കടലിലെ പോളയുടെ വംശനാശമാണ് മത്തിയുടെ വളർച്ചയെ ബാധിച്ചിരിക്കുന്നത്. കടലിൽ മഴ കുറഞ്ഞതും മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു. കഴിഞ്ഞ ഒരു വർഷമായി ആലപ്പുഴ ജില്ലയുടെ തീരത്തു നിന്നു കടലിൽ പോകുന്ന വള്ളങ്ങൾക്കും, പൊന്തുകാർക്കും ലഭിക്കുന്നത് മത്തി മാത്രമാണ് . ഇതിനാകട്ടെ 10 സെന്റീമീറ്റർ പോലും വളർച്ചയുമില്ല, കറിവെച്ചാൽ രുചിയും ഇല്ല. ഇതോടെ, ചെറിയ വിലക്ക് വളക്കമ്പനികൾക്ക് മത്തിവിൽക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ.
തോട്ടപ്പള്ളി , തുക്കുന്നപ്പുഴ, ആറാട്ടുപുഴ, കരൂർ,പുന്നപ്ര , തുമ്പോളി, ചെത്തി, ചേന്നേലി, അർത്തുങ്കൽ, തൈക്കൽ, പള്ളിത്തോട് തുടങ്ങി ജില്ലയുടെ നാനാഭാഗത്തു നിന്ന് നിരവധി വള്ളങ്ങളും നൂറുകണക്കിന് പൊന്തുകളുമാണ് കടലിൽ ഇറക്കുന്നത്. ഒരു ചെറിയ വള്ളം മത്സ്യ ബന്ധനം കഴിഞ്ഞു കരയണയുമ്പോൾ 5000 രൂപയോളം ഇന്ധനചെലവുവരും. വലിയ വള്ളമാകുമ്പോൾ ഇത് ഇരട്ടിയാകും.
ഒരു കിലോമത്തി 30 രൂപയ്ക്ക് താഴെ വിലയിട്ടാണ് ഹാർബറുകളിൽ മൊത്തമായി തൂക്കിയെടുക്കുന്നത്. വളത്തിന് പൊടിക്കാനായാണ് ഇവ കൊണ്ടുപോകുന്നത്. മത്തിക്കു വില ലഭിക്കാത്തതു മൂലം വൻകടക്കെണിയിലാണെന്ന് വള്ളമുടമകളും തൊഴിലാളികളും പറയന്നു.
