തിരുവനന്തപുരം: എല്ലാ സ്‌കൂൾഅദ്ധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി ആവശ്യപ്പെട്ടു. കഴിവുള്ള അദ്ധ്യാപകരുടെ സേവനം എല്ലാ സ്‌കൂളിലും ലഭ്യമാക്കാനാണ് ഇത്. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്.
എൽ.പി., യു.പി., ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. അദ്ധ്യാപകതസ്തികകളിലെ പ്രശ്‌നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ നിയമനംനടത്താനാണ് ശുപാർശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.
കംപ്യൂട്ടർ, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്വൺ സീറ്റുകളുടെ പ്രശ്‌നംപരിഹരിക്കാൻ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എൽ.സി. ഫലം വന്നയുടൻ പ്ലസ്വൺ പ്രവേശനം നടത്തി അധ്യയനദിനങ്ങൾ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.
