എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍. ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ നടന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവിൽ പോകുന്ന സ്ഥിതി ഒഴിവാക്കുന്നതിനും അന്നത്തെ പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായില്ല.
അതിനിടെ, സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷക്കാലം സർക്കാർ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ റിപ്പോർട്ട് ലഭിച്ചിട്ടും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള മൗനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.
റിപ്പോർട്ട് അലമാരയിൽ വച്ചതിന്റെ ശരിതെറ്റുകളും ഇപ്പോൾ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാൽ കൂടുതൽ പറയുന്നില്ല. -കോടതി പറഞ്ഞു.
അതേസമയം, കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. ഹൈക്കോടതിയിലെ വിധിപ്പകർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നുവെന്നും സൂചനയുണ്ട്. എങ്കിലും ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം.
24 മണിക്കൂറും സേവനം; സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്ക
സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

