കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ദീർഘകാലമായി അൽഷിമേഴ്സ് എന്ന രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു.
1946 മെയ് 24 ന് തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകനായിട്ടാണ് മലയാള സിനിമാ ലോകം കെ.ജി ജോർജിനെ വിലയിരുത്തുന്നത്.
മലയാള സിനിമയിൽ നവതരംഗത്തിന് വഴി തുറന്ന സംവിധായകനായിരുന്നു കെ. ജി ജോർജ് . ആദ്യ ചിത്രമായ സ്വപ്നാടനം മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ‘യവനിക’ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി. പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മേള, ഉൾക്കടൽ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 19 ചിത്രങ്ങൾ സംവിധാനം ചെയ്തു. 1998 ൽ പുറത്തിറങ്ങിയ ഇലവങ്കോടു ദേശം എന്ന ചിത്രമാണ് അവസാനത്തേത് . പ്രശസ്ത ഗായിക സൽമ യാണ് കെ.ജി ജോർജിന്റെ ഭാര്യ.
