Headlines

ചലച്ചിത്ര അവാർഡ് വിവാദം; അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തി ആരോപണവുമായി വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെടൽ നടത്തിയതായി സംവിധായകൻ വിനയൻ. ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ സംവിധായകൻ വിനയൻ പുറത്തു വിടുകയും ചെയ്തു.അവാർഡ് നിർണ്ണയത്തിൽ രഞ്ജിത് ഇടപെട്ടുവെന്നും രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നുമാണ് നേമം പുഷ്പരാജിന്റെ ആരോപണം. വിനയന്റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ ബോധപൂർവ്വം തഴഞ്ഞു എന്ന് വിനയൻ പരാതിപ്പട്ടതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്. വിനയന്റെ ആരോപണം ശരി വെക്കുന്ന തരത്തിലുള്ള ഓഡിയോ സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്. തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ വേണ്ടി അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടു എന്നായിരുന്നു ആരോപണം. ജൂറി അം​ഗങ്ങളെ സ്വാധീനിക്കാൻ രഞ്ജിത് ശ്രമിച്ചു. അതുപോലെ തന്നെ ഒരു ജൂറി അം​ഗത്തെ മറ്റൊരു ജൂറി അം​ഗത്തെ ഉപയോ​ഗിച്ച് സ്വാധീനിക്കാനുള്ള ശ്രമവും അക്കാദമി ചെയർമാനായ രഞ്ജിത് നടത്തി എന്നുള്ള ആരോപണവുമാണ് വിനയൻ ആരോപിച്ചത്.അവസാനം മൂന്ന് അവാർഡുകളിലേക്ക് പത്തൊൻപതാം നൂറ്റാണ്ട് എത്തുന്ന സമയത്ത് അവാർഡ് അട്ടിമറിക്കാനുള്ള ശ്രമവും രഞ്ജിത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായി എന്ന ആരോപണവും വിനയൻ ഉന്നയിച്ചിരുന്നു.

പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്‍റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്ന് അടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ മെയിൻ ജൂറി മെമ്പറും
പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന
ശ്രീ നേമം പുഷ്പരാജിൻെറ വാക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്..
ഒരു മാദ്ധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജുറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്തിരുന്നു.. അതിനു കൃത്യമായ തെളിവുകൾ എൻെറ കൈയ്യിലുണ്ടന്നും… ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും ഞാൻ പറഞ്ഞിരുന്നു..
എൻെറ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ
രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണ്ണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ.. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്..
ശ്രീ നേമം പുഷ്പരാജ് ഈ ശബ്ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡു നിർണ്ണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം..
ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ ശ്രീ രഞ്ജിത്തിന് അവകാശമുണ്ടോ?
ഈ വിവരം അവാർഡു നിർണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ?
നേരത്തെ സർക്കാരിൻെറ PRD യുടെ കീഴിലായിരുന്നു ഈ അവാർഡു നിർണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാർഡു നിർണ്ണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി
ദേശാടനം എന്ന സിനിമയേ മനപ്പുർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണ്ണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിർണ്ണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീ കരിച്ചത്..ശ്രീ ഷാജി എൻ കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെൻെറ ഓർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം… ഇത്ര ധാർഷ്ട്യത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്… സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്… ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്കൽ നയം ഇടതുപക്ഷ സർക്കാരിൻെറ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എൻെറ സിനിമയ്ക് അവാർഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്… ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിൻെറ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാർക്ക് അവാഡ് വീതം വച്ച രഞ്ജിത്തിൻെറ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന… അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്..
എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..
ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു..

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: