കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജിൽ വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. നാസറിൻ്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസർ അബ്ദുൾ റഹ്മാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു.നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്
കഴിഞ്ഞദിവസം എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിൽ കോളജിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിരുന്നു.
