തൊടുപുഴ: ഇടുക്കിയിൽ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വർണ്ണ മാല കവർന്ന (Idukki theft case) കൊച്ചുമകൻ അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കൽ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയിണ അമർത്തി പിടിച്ച ശേഷം കഴുത്തിൽ കിട രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി കവർന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പള്ളിയിൽ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. അഭിലാഷ് മുമ്പും സമാന കേസുകളിൽ പെട്ടിട്ടുണ്ടെന്നും ദിവസങ്ങൾക്ക് മുമ്പാണ് പീരുമേട് ജയിലിൽ നിന്നും മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല നെടുംകണ്ടത്ത് വിറ്റതായി മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. മേരിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു
