ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ആൾദൈവം സംഘടിപ്പിച്ച സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ കഴിഞ്ഞ രാത്രിയിൽ ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് ഉത്തർപ്രദേശ് പൊലീസിന് കൈമാറി. ദേബ് പ്രകാശ് മധുകറിന്റെ അഭിഭാഷകൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കെതിരേ അന്വേഷണവും നടത്തിയിരുന്നു.
ആൾദൈവം ഭോലെ ബാബ എന്ന സൂരജ്പാൽ നാരായൺ ഹരിയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ്.ഐ.ആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.


