ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും അർധരാത്രി കീഴടങ്ങി. കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്.
രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രീംകോടതി നൽകിയ നിർദ്ദേശം. കീഴടങ്ങാൻ ഒരുമാസം സാവകാശം തേടിയെങ്കിലും കുറ്റവാളികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി.
മഹാരാഷ്ട്ര സർക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സർക്കാർ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികൾ ഗുജറാത്ത് സർക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.
