തിരുവനന്തപുരം: കൊൽക്കത്തയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ കേരളത്തിലെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ നാളെ ഒപി പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ എല്ലാം തന്നെ മാറ്റിവയ്ക്കുകയും പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുകയും ചെയ്യും.
അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു.
കാഷ്വൽറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ മാത്രമാണുണ്ടായത്. ഇതോടെ രോഗികളുടെ വലിയ നിരയാണ് പരിശോധനയ്ക്കായി കാത്തുനിന്നത്.
കൊച്ചിയിൽ ജനറൽ ആശുപത്രിയുടെ പ്രവർത്തനം വലിയ തോതിൽ തടസ്സപ്പെടുത്താതെ ആയിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. എറണാകുളം ജനറൽ ആശുപത്രിക്കുള്ളിൽ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ഒപിയുടേയും മറ്റ് വിഭാഗങ്ങളുടെയോ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ 10 മിനിറ്റു കൊണ്ട് പ്രതിഷേധം അവസാനിപ്പിച്ചു.
അതേസമയം ‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണു വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിനു നൽകുന്ന വലിയ പിന്തുണയിൽ പിതാവ് എല്ലാവരോടും നന്ദി അറിയിച്ചു. കേസ് സിബിഐയാണു അന്വേഷിക്കുന്നത്.
‘‘സിബിഐയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. സിബിഐ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്’’– പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

