തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം. സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിന്ന് നവംബർ 20 ന് ശേഷം അൻപതിനായിരം വരെ പിൻവലിക്കാനാണ് അനുമതി. 21,190 സേവിങ്സ് നിക്ഷേപകർക്ക് പൂർണമായും 2448 പേർക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം
അൻപത് കോടിയുടെ പാക്കേജ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്റെ കൈവശമുള്ളത്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവർക്ക് തുക താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേർക്ക് പൂർണമായും തുക പിൻവലിക്കാനും 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.
