തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചു. ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
”നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. നിലവില്‍, ലക്ഷദ്വീപില്‍ 34 സ്‌കൂളുകളുണ്ട്. ആകെ 12,140 വിദ്യാര്‍ത്ഥികളുണ്ട്. കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ സിലബസ് എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായിരുന്നു. ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്‌കൂളുകളില്‍ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍, പ്രത്യേകിച്ച് പ്രൈമറി തലത്തില്‍, അവരുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിര്‍ദ്ദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്.”
ദ്വീപിലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കുന്നതിനാല്‍ ഈ തീരുമാനം ആശങ്കാജനകമാണ്. ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കുന്നതും ഉറപ്പാക്കിക്കൊണ്ട്, ഈ നിര്‍ദ്ദേശം അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നും ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.

