ന്യൂഡൽഹി: പരുക്കുമൂലം ഒരു വർഷത്തോളമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം 18 ന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ടീമിലാണ് ബുമ്രയെ ഉൾപ്പെടുത്തിയത്. വിരാട് കോഹ്‌ലി,രോഹിത് ശർമ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിന്റെ ക്യാപ്റ്റനും ബുമ്രയാണ്.
ഏഷ്യാകപ്പും ലോകകപ്പും നടക്കാനിരിക്കെ പരമ്പരയിൽ ബുമ്രയുടെ പ്രകടനം നിർണായകമാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിലേക്ക് ബൗളിംഗ് നിരയെ നയിക്കാൻ മികച്ച ഫോമിൽ ബുമ്ര എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 3 മത്സര ട്വന്റി 20 പരമ്പരയാണ് അയർലൻഡിൽ ഇന്ത്യ കളിക്കുന്നത്. വൈസ് ക്യാപ്റ്റൻ യുവതാരം ഋതു രാജ് ഗെയ്ക്വാദാണ്. മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. തിലക് വർമ, റിങ്ക് സിംഗ്, രവി ബിഷ്ണോയ്, മുകേഷ് കുമാർ തുടങ്ങിയ യുവ താരങ്ങളും ടീമിലുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ രോഹിത് ശർമയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ നയിച്ച ബുമ്ര ആദ്യാമായാണ് ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകുന്നത്.
അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.