പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇൻഡ് സമ്മിറ്റ് സദസിൽ ആളില്ല. സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്, പക്ഷേ പറയാതിരിക്കുകയാണ് ഞാൻ. ഇത്രയും വിപുലമായ പരിപാടിയുടെ ഗൗരവം സംഘാടകർ ഉൾകൊണ്ടോ എന്ന് സംശയമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. പാലക്കാട് പുതുശ്ശേരിയിലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇൻഡ് സമ്മിറ്റ് നടത്തുന്നത്. പരിപാടിയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും സ്ഥലം എംപി വി.കെ ശ്രീകണ്ഠനും ക്ഷണമുണ്ടായിരുന്നില്ല.
ദേശീയപാതാ വികസനത്തിൽ കേന്ദ്രത്തിനെതിരെയും പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്ര സർക്കാർ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സ്ഥലം ഏറ്റെടുക്കാൻ കേരളത്തിന് പിണറായി പണം തന്നില്ല. മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നാടിന്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമർശനം
