കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. എന്നാൽ മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച്ച 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
അതേസമയം തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.
മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവർ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞയാഴ്ച്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.
അതേസമയം നാളെ ഹാജരാകണമെന്ന് കാണിച്ച് 28 ന് സ്പീഡ് പോസ്റ്റായി അറിയിപ്പ് ലഭിച്ചിരുന്നു. അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും മറുപടി നൽകിയതായി എസി മൊയ്തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും മറുപടി അയച്ചതായി മൊയ്തീൻ അറിയിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയവും തല്‍ക്കാലം ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നതില്‍ നിന്ന് മൊയ്തീനെ പിന്തിരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, ബിനാമി ഇടപാടുകളിലൂടെ പണം കൈപ്പറ്റിയതിന് ഇഡിയുടെ പട്ടികയിലുള്ള മറ്റുള്ളവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും. കരുവന്നൂര്‍ ബാങ്കില്‍ ബിനാമി ലോണ്‍ ഇടപാട് നടന്നതില്‍ എ.സി.മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍
