കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതനായ കുട്ടി മരിച്ചു. അമ്പലത്തറയിലെ സുമതി, മോഹനൻ ദമ്പതികളുടെ മകൻ മിഥുൻ ആണ് മരിച്ചത്. 13 വയസായിരുന്നു.ഒരു മാസമായി മണിപ്പാലിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ന്യുമോണിയയും അതേതുടർന്ന് വന്ന അനുബന്ധ അസുഖങ്ങളും മൂലമാണ് കുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നത്. കുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് രോഗം ഗുരുതരമായതോടെ മണിപ്പാലിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്.എൻഡോസൾഫാൻ വിരുദ്ധ സമരസമിതിയിലെ സജീവ സാന്നിധ്യമായിരുന്നു മിഥുന്റെ മാതാവ് സുമതി. എൻഡോസൾഫാന്റെ ഫലമായി കുട്ടിയ്ക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ജന്മനാ ഉണ്ടായിരുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് കുട്ടി 13 വയസുവരെ ജീവിച്ചത്.

