കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങ്. സ്കൂളിൽ ഷു ധരിച്ചെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തി എന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പള്ളിക്കര ബിലാൽ നഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെടുകയും വീട്ടിൽ കിടക്കുകയുമായിരുന്നു. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട് വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയുമായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

