ലണ്ടൻ: 14 ആഴ്‌ചകൾ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. 53,806 വോട്ടുകൾ നേടിയ ബാഡെനോക്ക് തൻ്റെ എതിരാളിയായ റോബർട്ട് ജെൻറിക്കിനെ 12,418 വോട്ടുകൾക്ക് തോൽപ്പിച്ചു. ഋഷി സുനക്കിന്റെ പിൻഗാമിയായി പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് കെമി ബേഡനോക്ക്.
ബ്രിട്ടൻ–ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകളിൽ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. പാർട്ടി സത്യസന്ധരായിരിക്കണം. ഞങ്ങൾ തെറ്റുകൾ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലർത്തണം. നമ്മുടെ മഹത്തായ കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണിതെന്നും തെരഞ്ഞെടുപ്പിന് ശേഷം കെമി പറഞ്ഞു.
മത്സരത്തിൽ എതിരാളിയായിരുന്ന റോബർട്ട് ജെൻറിക്ക് വരും വർഷങ്ങളിൽ ഞങ്ങളുടെ പാർട്ടിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ എനിക്ക് സംശയമില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ അംഗങ്ങൾക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിതെന്നും കെമി വ്യക്തമാക്കി.
നൈജീരിയൻ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭർത്താവ് ഹാമിഷ് ബേഡനോക്, ഡോയ്ചെ ബാങ്ക് ഉദ്യോഗസ്ഥനും മുൻ കൗൺസിലറുമാണ്.
