തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു.
കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി എന്ന നിലയിൽ അബ്ദുറഹിമാൻ വട്ടപ്പൂജ്യമായി മാറിയെന്നും ഒളിമ്പിക് അസോസിയേഷൻ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 14ാം സ്ഥാനവുമായാണ് മടങ്ങിയത്. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസിൽ 36 സ്വർണമുൾപ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
ഇതിനെല്ലാം കാരണം കായിക മേഖലയിൽ ഒരു സംഭാവനയും മന്ത്രിയിൽ നിന്നോ സ്പോർട്സ് കൗൺസിൽ നിന്നോ ലഭിക്കുന്നില്ല എന്നുള്ളതാണ്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ ദേശീയ ഗെയിംസ് ആരംഭിക്കുന്നതിനു പത്തുദിവസം മുമ്പാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല. കായിക മേഖലയെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രവർത്തിയും ചെയ്തില്ലായെന്നും ഒളിമ്പിക് അസോസിയേഷൻ വിമർശനം ഉയർത്തി
