കുവൈത്ത് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേര്‍ മരണപ്പെട്ടതായി റിപ്പോർട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 43 പേർ അപകടത്തിൽ പെട്ടതായും നാലു പേരെ എത്തിച്ചത് മരിച്ച നിലയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജന്‍സി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്.
തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

