കോഴിക്കോട്: താനുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമാണ് (56) അറസ്റ്റിലായത്. നല്ലളം പൊലീസാണ് ഇയാളെ പിടികൂടിയത്. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കള്ളിക്കുന്ന് സ്വദേശിനി ജംഷീലയെയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് സമീപത്തായുള്ള ഒുടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയതിനെ തുടര്‍ന്ന് യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.
അതേസമയം, വടകര അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി ആക്രമിച്ചതായി പരാതി. അഴിയൂര്‍ സ്വദേശി കൈലാസ് നിവാസില്‍ ആര്‍കെ ഷിജു(39)വിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ ചോമ്പാല പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കല്‍ നടേമ്മല്‍ റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നു.
പുഴക്കല്‍ നടേമ്മല്‍ പ്രജീഷ്, നടേമ്മല്‍ രതീഷ്, ശരത്തൂട്ടന്‍, കാക്കടവ് നിധിന്‍, ശരത്ത്‌ലാല്‍ എന്നിവരാണ് ത്നന്നെ മർദിച്ചതെന്ന് യുവാവ് പോലീസിന് ല്‍കിയ പരാതിയില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഷിജുവിന്റെ വീട്ടിലേക്ക് മദ്യപിക്കാനായി എത്തിയപ്പോള്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർഥിക്കാനുള്ള കാരണമെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കാല്‍മുട്ടിനും ചുണ്ടിനും പരിക്കേറ്റ യുവാവിനെ ആദ്യം വടകര ഗവണ്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
