മേപ്പാടി: കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കടകരമായ കാര്യമാണ് സംഭവിച്ചത്. ഇവിടെ എത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
‘‘ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് െബയ്‌ലി പാലം നിർമിക്കാനായതു തന്നെ അദ്ഭുതമാണ്.
ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണണം’’– മോഹൻലാൽ പറഞ്ഞു.

