തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ (31)യെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതുകൂടിയായപ്പോൾ മൂന്നു പോക്സോ കേസുകളിലാണ് യുവതി ശിക്ഷിക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു. ആലപ്പുഴ ജില്ലാ കോടതിയും മറ്റൊരു കേസിൽ സന്ധ്യയെ ശിക്ഷിച്ചിരുന്നു. ഈ കേസുകളിലും സന്ധ്യ ശിക്ഷ അനുഭവിച്ചു വരുകയാണ്.
പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം എന്ന് കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും, ഒരു തൊണ്ടി മുതലും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട സബ് ഇൻസ്‌പെക്ടർ ഡി.ബിജു കുമാർ, ഡിവൈ.എസ് പി.കെ അനിൽകുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
