മനില: ഡെങ്കിപ്പനി രാജ്യവ്യാപകമായി വർധിച്ചുവരുന്നതിനാൽ രോഗം പടർന്നു പിടിക്കുന്നത് തടയാൻ വിവിധ വഴികൾ തേടുകയാണ് ഫിലിപ്പീൻസിലെ മനില നിവാസികൾ. അതിൽ തികച്ചും വ്യത്യസ്തമായ മാർഗമാണ് സെൻട്രൽ മനിലയിലെ ഒരു വില്ലേജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് ഒരു പെസോ (1.50 രൂപ) നൽകുമെന്നാണ് അഡീഷൻ ഹിൽസിലെ വില്ലേജ് ക്യാപ്റ്റന്റെ പ്രഖ്യാപനം. പ്രാദേശിക ശുചീകരണ ശ്രമങ്ങൾക്കൊപ്പം ഉഷ്ണമേഖലാ രോഗത്തിൻ്റെ വ്യാപനം തടയുന്നതിൽ താൻ ആരംഭിച്ച ബോധവൽക്കരണ പദ്ധതിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അഡീഷൻ ഹിൽസിലെ വില്ലേജ് ക്യാപ്റ്റൻ കാർലിറ്റോ സെർണൽ പറഞ്ഞു.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ നിറച്ച പാത്രങ്ങളും കപ്പുകളുമായി പണം കൈപ്പറ്റാൻ ഗ്രാമത്തിലുളളവർക്ക് വലിയ ആവേശമാണിപ്പോൾ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പടിഞ്ഞാറൻ പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനിയുള്ള രാജ്യം ഫിലിപ്പീൻസാണ്. 2023-ൽ 1,67,355 ഡെങ്കി കേസുകളും 575 മരണങ്ങളുമുണ്ടായെന്നാണ് കണക്കുകൾ. രാജ്യത്തെ അഞ്ച് നഗരങ്ങളിൽ ഇപ്പോൾ ഡെങ്കി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊതുകിനെ കൊണ്ട് തന്നാൽ പണം നൽകാമെന്നുള്ള പ്രഖ്യാപനം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് ഡെങ്കി കേസുകളിൽ ഈ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യ വകുപ്പ് പറയുന്നു. വീടും പരിസരവും കൃത്യമായി വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കൊതുകുകളെ കണ്ടാൽ ഉടൻ തന്ന കൊല്ലണമെന്നും, കൂത്താടികൾ പെരുകാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും രാജ്യമെമ്പാടും നിർദേശമുണ്ട്. ഡെങ്കിപ്പനി രാജ്യവ്യാപകമായി തുടരുന്നു സാഹചര്യത്തിൽ പൈസക്ക് വേണ്ടി കൊതുകിനെ നശിപ്പിക്കാൻ ആളുകൾ മുൻപോട്ട് വരുമെന്നാണ് അഡീഷൻ ഹിൽസിലെ വില്ലേജ് ക്യാപ്റ്റൻ അടക്കം അധികൃതർ വിശ്വസിക്കുന്നത്.
