തിരുവനന്തപുരം: ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുന്നോടിയായി പാലിക്കേണ്ട മുന്നറിയിപ്പ് നേരത്തെ നിർദ്ദേശിച്ചിരിക്കുകയാണ് പൊതുഭരണ വകുപ്പ്. ദേശീയ പതാകയ്ക്കായി കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ കൊണ്ടുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. അതും കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയിരിക്കണം.
ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് ദേശീയ പതാക എല്ലാ ദിവസവും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു 2002ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് -2ൽ 2022 ജൂലൈ 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷൻ -9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റ് വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു