സ്‌റ്റോക്ക്‌ഹോം: 2024 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാങ്ങിന്‍റേത്. 2016-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് ലഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അന്ന് ബുക്കര്‍ പുരസ്‌കാരം ദക്ഷിണകൊറിയയിലേയ്ക്ക് എത്തിയത്.
ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളായാണ് ഹാന്‍ കാങ് ജനിച്ചത്. പത്താം വയസില്‍ ഹാങിന്റെ കുടുംബം സോളിലേക്ക് കുടിയേറി. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ച ഹാന്‍ കാങ്കവിതകളാണ് തുടക്കത്തില്‍ എഴുതിയിരുന്നത്. 1993- ല്‍ ലിറ്ററേച്ചര്‍ ആന്റ് സൊസൈാറ്റിയുടെ വിന്റര്‍ ലക്കത്തില്‍ വന്ന അഞ്ച് കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിന്റെ ആദ്യ സൃഷ്ടി. അവരുടെ ആദ്യ സമാഹാരം 1995-ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികള്‍.
ടുഡേയ്സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.
