കോട്ടയം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻ എസ് എസ് രംഗത്ത്. കഴിഞ്ഞ ദിവസം ഷംസീർ നടത്തിയ വിവാദ പ്രസംഗം മത വികാരം വ്രണപ്പടുത്തിയെന്നും സ്പീക്കർ സ്ഥാനം രാജി വെയ്ക്കണമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അതിരുകടന്ന ഷംസീറിന്റെ പരാമർശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്നും ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ ആവകാശമോ ഇല്ല എന്നും എൻ എസ് എസിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിന് ഷംസീറിന് അര്‍ഹതയില്ലെന്നും എന്‍ എസ് എസ് പറയുന്നു.
ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നുമായിരുന്നു ഷംസീര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും എന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.
എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയുള്ള ഷംസീറിന്റെ പ്രസംഗമാണ് വിവാദത്തിന് കാരണമായത്.
