മലയാളി യുവാവിന്റെ മരുഭൂമിയിലെ ദുരന്ത ജീവിതം കോറിയിട്ട പൃഥ്വിരാജ്, ബ്ലെസി ചിത്രം ‘ആടുജീവിതം’ ഒ.ടി.ടിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. കോവിഡ് ലോക്ക്ഡൗൺ ദിനങ്ങളിൽ വിദേശ രാജ്യത്തുൾപ്പെടെ ചിത്രീകരിച്ച സിനിമയാണ് ‘ആടുജീവിതം’.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരൻറെയും പൃഥ്വിരാജ് എന്ന നടന്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവയാണ് വലിയ ക്യാൻവാസിൽ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്. വർഷങ്ങളെടുത്ത് പല പ്രതിസന്ധികളെയും തരണം ചെയ്ത് നിർമ്മിച്ച ഈ അതിജീവന കഥ ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളം സിനിമ ഇൻസ്ട്രി ലോകോത്തര തലത്തിലേക്കാണ് ഉയർന്നത്.
ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ സ്വീകരിക്കാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സുനിൽ കെ.എസ്., ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി: അശ്വത്, സ്റ്റിൽസ്: അനൂപ് ചാക്കോ.


