ക്ഷേത്രങ്ങളിൽ ഇനി നിവേദ്യത്തിന് ഈ പൂവ് മാത്രം മതി; നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇനി നിവേദ്യത്തിന് കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണെന്ന വിവരം പുറത്തു വന്നതോടെയാണ് ക്ഷേത്ര നിവേദ്യങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് പുതിയ നിർദ്ദേശം നൽകിയത്. യുവതിയുടെ രാസപരിശോധനാഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ അരളിപ്പൂക്കളുടെ ഉപയോഗം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന അഞ്ചിനം ചെടികൾ നട്ടുപിടിപ്പിക്കാനും പദ്ധതി നടപ്പാക്കുന്നുണ്ട്. മുല്ല, തുളസി, തെറ്റി, ജമന്തി, കൂവളം എന്നിവയാണ് നട്ടു വളർത്തുന്നത്. ഇതു കൂടാതെ തെങ്ങും കവുങ്ങും നടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂമി കുറവുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും കുറഞ്ഞത് രണ്ട് കമുകിൻ തൈകളെങ്കിലും നടണമെന്നാണ് ബോർഡിന്റെ കർശന നിർദ്ദേശം. മുൻപ് ദേവഹരിതം പദ്ധതി എന്നപേരിൽ ക്ഷേത്രത്തിലെ 15 സെന്റ് സ്ഥലത്ത് കപ്പയും, വഴുതനയും മുളകും തക്കളിയുമുൾപ്പടെ കൃഷി ചെയ്യുകയും നക്ഷത്ര വനങ്ങൾ വെച്ചു പിടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയുടെ ചുവടു പിടിച്ചാണ് പൂന്തോട്ടം പദ്ധതി തയ്യാറാക്കുന്നത്. ഇതുകൂടാതെ തരിശു ഭൂമി കൂടുതലുള്ള ക്ഷേത്രങ്ങളിൽ തേക്ക് നട്ടുവളർത്തുവാനും നിർദ്ദേശമുണ്ട്.

ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂന്തോട്ട നിർമ്മാണത്തിന് സബ് ഗ്രൂപ്പ് ഓഫീസർമാർക്കാണ് ചുമതല. മുൻപ് ഇത്തരം പദ്ധതികളിലുണ്ടായ പാളിച്ച പരിഹരിച്ചു പൂന്തോട്ടങ്ങളുടെ സംരക്ഷണം ഇവർ ഉറപ്പു വരുത്തണം. ഇതിനായി ക്ഷേത്രജീവനക്കാർ കൂടതെ ഉപദേശക സമിതിയുടെയും ഭക്തരുടെയും പിൻതുണ ഉറപ്പാക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർദ്ദേശം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: