ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പിക്ന്റെ വാർത്തകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എത്ര വാർത്തകൾ കണ്ടാലും പഠിക്കാത്ത മലയാളികളും കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് നൽകി 10 ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ രാമങ്കരി പൊലീസ് പിടികൂടി. തൃശ്ശൂർ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി 40കാരനായ തിലേഷിനെയാണ് പോലീസ് വലയിലാക്കിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സമർത്ഥമായാണ് രാമങ്കരി പൊലീസ് ഇരിങ്ങാലക്കുടയിലെ ഒരു ബാറിൽ നിന്ന് ഇയാളെ പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പിടികൂടിയത് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി സുന്ദർ സിംഗിനെയായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും രാമങ്കരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. രാമങ്കരി പൊലീസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ പ്രേംജിത്ത്, എസ് സിപിഒ മുഹമ്മദ് കുഞ്ഞ്, സിപിഒ വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
