കൊച്ചി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പിവി അൻവറിന്റെ ഡിഎംകെ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്ന് പിവി അൻവര്‍ എംഎൽഎ പറഞ്ഞു. വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും എന്നാൽ, അവിടെ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വച്ചതെന്നും പിവി അൻവര്‍ വ്യക്തമാക്കി.
സ്വർണക്കടത്തിൽ തന്‍റെ ആരോപണങ്ങളിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. സ്വർണക്കടത്തിലെ പൊലീസ് പങ്കിനെ കുറിച്ച് തുറന്നു പറഞ്ഞവരിൽ നിന്നു പോലും അന്വേഷണം നടത്തിയിട്ടില്ല. അതിനെ ചോദ്യം ചെയ്യാൻ ശേഷിയുള്ളവരായി ഒരാളും ഈ നാട്ടിലില്ലാതായിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും ആർഎസ്എസും തുടങ്ങിയിട്ടുള്ള ഈ സ്റ്റേറ്റ് ലീഡർഷിപ്പിന്‍റെ പ്രബലമായ ഒരു വിഭാഗം ഒറ്റക്കെട്ടായി നിൽക്കുന്നു .
ഒരാൾക്കും നീതി ലഭിക്കില്ല. കേരളത്തിലെ ജനങ്ങൾ നവംബർ 13ന് ഇതിനെതിരെ വിധിയെഴുതും. അന്ന് സഖാക്കൾ കണ്ണു തുറന്നാൽ മതി. ഇവിടുത്തെ ബ്രാഞ്ച് സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും ഏരിയാ സെന്‍ററും ജില്ലാ സെന്‍ററും ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോയുമെല്ലാം പിണറായി വിജയനാണ്. പിണറായി വിജയനോട് അരുത് എന്ന് പറയാനാവാത്ത വിധം മാനസികമായി ഷണ്ഡീകരിക്കപ്പെട്ടവരായി സി പി എം നേതൃത്വം മാറിയെന്നും അൻവര്‍ ആരോപിച്ചു.

