കൊച്ചി: ആലുവയിൽ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ
നടത്തിയത് പൂജാരി രേവന്താണ്. അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആലുവ എം.എൽ.എ അൻവർ സാദത്തിനെ സാക്ഷിയാക്കി രേവന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
‘‘ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല.അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോൾ ഞാന്‍ വിചാരിച്ചു, നമ്മുടെ മോൾടെ കാര്യമല്ലേ, ഞാൻ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി’’ – രേവത് വികാരാധീനനായി പറഞ്ഞു.
ഒരു നാട് മുഴുവൻ ആ പെൺകുഞ്ഞിന് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. ചാന്ദ്നി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയത്. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ടവളെ അവസാനമായി കാണാൻ ഓടിയെത്തി. ആംബുലൻസ് കടന്നുപോയ വഴിയരികിലും നൂറുകണക്കിന് ആളുകൾ ആ കുഞ്ഞിനെ ഒരുനോക്ക് കാണുവാൻ കാത്തുനിന്നു. സ്കൂളിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരെയുള്ള കീഴ്മാട് ശ്മശാനത്തിൽ ഇനി അവൾ അവസാന ഉറക്കത്തിലേക്ക് .
മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസുകാരിക്ക്. അതിൽ മൂത്ത കുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ആശ്വസിപ്പിക്കാൻ പോലും ആകാതെ അലമുറയിട്ട് കരയുന്ന അമ്മക്കും അച്ഛനും ഒപ്പം ബാക്കി രണ്ട് കുഞ്ഞുങ്ങൾക്ക് ചേച്ചിക്ക് സംഭവിച്ചതെന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.