തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം. 12 മണിക്ക് ശേഷം മാനവീയം വീഥിയിയിൽ പരിപാടികൾ നടത്താൻ അനുവാദം ഇല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും.
മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികൾ അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച് നാഗരാജു അറിയിച്ചു. നഗരത്തിലാകെ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനം ക്രമീകരിക്കും.
ഹോട്ടലുകളിൽ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിക്കുന്ന മൈക്ക് ഓപറേറ്റർമാർക്കെതിരെയും നടപടി ഉണ്ടാകും.
വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണ്ഫോമിലും ഉണ്ടാകും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. മുൻ വർഷങ്ങളിൽ പുതുവത്സരത്തിന് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
