കൊല്ലം: തേവലക്കരയിൽ വയോധിക ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഏലിയാമ്മയ്ക്ക് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് മനുഷ്യത്വരഹിതമായ അതിക്രമം ആണ് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിf ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
വയോജനങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ഡോ. ബിന്ദു നിർദ്ദേശം നൽകി.

