കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ ആയിരക്കണക്കിനു പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സിഎംപി നേതാവുമായ എം.വി. രാഘവന്‍റെ മകനായ നികേഷ്, നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.
നിലക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കോഴിക്കോട് ഡിവൈഎഫ്ഐ ഓഫിസായ യൂത്ത് സെന്ററിൽ നിന്ന് രാവിലെ എട്ട് മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് പേരുണ്ടായി. 11 മണിയോടെ തലശേരി ടൗൺ ഹാളിൽ മൃതദേഹം എത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

