കൊച്ചി: ബലാത്സംഗക്കേസുകളിൽ കോടതികൾ ജാഗ്രത പുലർത്തണമെന്ന് കേരള ഹൈക്കോടതി. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ബലാത്സംഗ ആരോപണം തെറ്റാണെങ്കിൽ കുറ്റവിമുക്തനാക്കിയാലും ആരോപണവിധേയന്റെ ജീവിതത്തെയാകെ ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി.
ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ബലാത്സംഗക്കേസിൽ അറസ്റ്റിലായാൽ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹർജിയിൽ തീരുമാനമെടുക്കരുത്. അല്ലെങ്കിൽ അത് ആരോപണത്തിനിരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസെടുത്തത്. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. ഇതിനിടെയാണ് മലപ്പുറം സ്വദേശിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. നവംബറിൽ ഹർജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടൽമുറിയിൽവെച്ച് തന്നെ ബലാത്സംഗംചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മതബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി
