പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദാനിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ് ചെയ്ത് സുപ്രീം കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് മദനി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. കൊല്ലത്തേക്ക് മടങ്ങാനും, ജില്ല വിട്ട് പോകരുത് എന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. പതിനഞ്ച് ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകി.
മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.
മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ദിവസം 26 നാണ് കേരളത്തിലേക്ക് വന്നതെന്നും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു. കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം ഉടൻ അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ട മഅദനിക്ക് അസുഖം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങിയത്. ജാമ്യവ്യവസ്ഥ കൃത്യമായി പാലിച്ചത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകിയത്