ന്യൂഡല്‍ഹി: നവജാത ശിശുക്കളെ വില്പന നടത്തുന്നതായി സിബിഐ വൃത്തങ്ങള്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഫലമായി കേശവപുരത്തെ ഒരു വീട്ടില്‍ നിന്നും രണ്ട് വജാത ശിശുക്കളെ കണ്ടെത്തുകയും ചെയ്തു.
കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായുള്ള ശ്രമത്തിലാണെന്ന് സിബിഐ പറഞ്ഞു. ഇത് ഡല്‍ഹി അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദേശീയ തലസ്ഥാന മേഖലയിലുടനീളം 7-8ഓളം കുട്ടികളെ കടത്താൻ ശ്രമിച്ചവരെ സിബിഐ അറസ്റ്റ് ചെയ്തു. നാല് മുതൽ അഞ്ച് ലക്ഷം രൂപയ്ക്കാണ് നവജാത ശിശുക്കളെ വിൽക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
അറസ്റ്റിലായവരിൽ ഒരു ആശുപത്രി വാർഡ് ബോയിയും മറ്റ് നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം 10 കുട്ടികളെ വിറ്റതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. സിബിഐ അന്വേഷണം ഇപ്പോൾ ഒന്നിലധികം സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പല ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് സിബിഐ.

