ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ സഖാക്കൾ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണു പാർട്ടി വിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിപിഐയിൽ ചേരും. അതിനുള്ള അപേക്ഷ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.
സെപ്റ്റംബർ പത്തോടെ കൂടുതൽ പേർ പാർട്ടി വിടാൻ തയാറെടുക്കുന്നെന്നാണു സൂചന. സിപിഐ നേതൃത്വവുമായി ഇവർ ചർച്ച നടത്തി. രാമങ്കരിയിൽ നിന്ന് 89 പേരും മുട്ടാറിൽ നിന്ന് 81 പേരും തലവടിയിൽ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാട്ടു നിന്ന് 11 പേരുമുണ്ട്. സിപിഎമ്മിനു വൻ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. ഭരണസമിതിയിലെ 9 സിപിഎം അംഗങ്ങളിൽ പ്രസിഡന്റ് അടക്കം 6 പേർ പാർട്ടി വിടുമെന്നാണു സൂചന. പാർട്ടി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പു മുതൽ തുടരുന്ന വിഭാഗീയതയാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്.കുട്ടനാട്ടിൽ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന 220ൽ ഏറെപ്പേർ സിപിഐയിൽ ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. പാർട്ടി അത് അനുഭാവപൂർവം പരിഗണിക്കും. 3 ന് ചേരുന്ന മണ്ഡലം കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.
