ഇടുക്കി: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവും അനുഭവിക്കണം. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
11 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അപസ്‌മാരം ഉള്ള കുട്ടി കട്ടിലിൽ നിന്ന് വീണപ്പോഴുണ്ടായതാണ് പരിക്കുകളെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ ദയ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷൻ
2013ലായിരുന്നു കേസിനാസ്‌പദമായ സംഭവം. നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷഫീഖിനെ ക്രൂരമായി മർദ്ദനമേറ്റ് അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തിൽ കണ്ട പാടുകൾ സംബന്ധിച്ച ചോദ്യത്തിന് അവ കുട്ടി സ്വയം ഉണ്ടാക്കിയതാണ് എന്നായിരുന്നു പ്രതികൾ ഡോക്ടർമാരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ വിവരം പുറത്തറിയുന്നത്.
കുട്ടിക്ക് തനിച്ചുണ്ടാക്കാൻ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. 10 വർഷമായി കേരള സർക്കാരിൻ്റെ സംരക്ഷണത്തിൽ അൽഅസർ മെഡിക്കൽ കോളജിന്റെ പ്രത്യേക പരിഗണനയിൽ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.