മംഗളുരു: കഴിഞ്ഞ മാസം നടന്ന കോട്ടേക്കർ ബാങ്ക് കവർച്ച കേസിൽ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. നിലവിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കന്നഡ സ്വദേശിയായ പ്രാദേശിക സൂത്രധാരൻ ശശി തേവരാണ് പ്രതി. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നൽകിയത്. അതേസമയം ശശി സംഭവസ്ഥലത്ത് ഇല്ലാതിരുന്നതിനാൽ കവർച്ചയ്ക്കിടെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ശശി തേവർക്ക് വേണ്ടി മുംബൈയിലടക്കം പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ശശി തേവർ മുംബൈയിൽ വച്ചാണ് കൊള്ള സംഘം രൂപീകരിച്ച് കവർച്ച ആസൂത്രണം ചെയ്തത്. ആറ് മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊള്ള നടപ്പാക്കിയത്. കവർച്ചക്കാരുടെ അറസ്റ്റിന് ശേഷം കുറ്റകൃത്യത്തിൽ പ്രാദേശിക ആസൂത്രകൻ്റെ പങ്കുണ്ടെന്ന് മുരുഗണ്ടി വെളിപ്പെടുത്തലിൽ ശശി തേവർ കുടുങ്ങുകയായിരുന്നു. ജനുവരിയിൽ കവർച്ച നടത്തിയെങ്കിലും ആറുമാസം മുൻപേ രൂപരേഖ തയ്യാറാക്കിയിരുന്നു.
നവംബറിൽ മുരുകാണ്ഡിയുടെയും ശശി തേവരുടെയും സംഘം ബാങ്കിന് സമീപമുള്ള അജ്ജിനഡ്ക സന്ദർശിച്ച് പദ്ധതിക്ക് അന്തിമരൂപം നൽകി. പിസ്റ്റൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശശി തേവർ കൊള്ള നടക്കുന്ന സമയത്ത് മുംബൈയിൽ ഇരുന്ന് നിർദേശങ്ങൾ നൽകിയെന്നും പൊലീസ് പറയുന്നു. മുരുഗാണ്ടി കൈവശം വച്ചിരുന്ന, ശശി തേവറുടെ ഉടമസ്ഥതയിലുള്ള തോക്ക് കൊള്ള നടന്ന സ്ഥലത്തിനടുത്ത് വച്ച് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
