ന്യൂഡൽഹി: വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡലപുന:ര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാസംവരണം നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ ആണ് വനിതാസംവരണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അടുത്ത സെന്‍സസും മണ്ഡലപുന:ര്‍നിര്‍ണ്ണയവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യമായതിനാല്‍ ഇടപെടുകയാണെങ്കിൽ, ഒരു പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിന് തുല്യമാകുമെന്നും അത് കോടതിയ്ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. വനിതാസംവരണം നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നത് എന്തിനാണെന്നും വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പാകെ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലിാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

