തിരുവനന്തപുരം: നൈപുണ്യ വികസന അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിൻ്റെ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി. ഹൈക്കോടതി രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം. ഒക്ടോബർ 9 ലേക്ക് ഹർജി മാറ്റി.
നൈപുണ്യ വികസന കുംഭകോണക്കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ചന്ദ്രബാബു നായിഡു സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ന് ഏകദേശം 50 മിനിറ്റോളം നീണ്ടു നിന്ന ഹിയറിംഗിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ കേസിന് ബാധകമാണോ എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്.
എഫ്‌ഐആറിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളും പരാമർശിക്കുമ്പോൾ 17എ ബാധകമാണോയെന്ന് ബെഞ്ച് ചോദിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കോടതി ഹർജി ഒക്ടോബർ 9 ലേക്ക് മാറ്റി. കേസിൽ സെപ്റ്റംബർ 9 നാണ് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.
