ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ കത്ത്.
സുപ്രിം കോടതിയുടെ അഡ്‌മിൻ വിഭാഗമാണ് കേന്ദ്ര ഹൗസിംഗ് മന്ത്രാലയത്തിന് കത്ത് നൽകിയത്. വിരമിച്ചശേഷം നീട്ടിനൽകിയ കാലാവധിയും അവസാനിച്ചെന്ന് സുപ്രിം കോടതി കത്തിൽ സൂചിപ്പിക്കുന്നു. ശാരീരിക പരിമിതിയുള്ള മക്കളുടെ ചികിത്സക്കാണ് ജസ്റ്റിസ് ചന്ദ്രചൂഡ് താമസിക്കാനുള്ള അനുമതി നീട്ടി ചോദിച്ചിരുന്നത്.
‘ബഹുമാനപ്പെട്ട ഡോ.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൽ നിന്ന് കൂടുതൽ കാലതാമസമില്ലാതെ ബംഗ്ലാവ് നമ്പർ 5, കൃഷ്‌ണ മേനോൻ മാർഗ് ഏറ്റെടുക്കാൻ അഭ്യർഥിക്കുന്നു. കാരണം കൈവശം വെക്കുന്നതിന് അനുവദിച്ച അനുമതി കാലാവധി 2025 മെയ് 31-ന് അവസാനിച്ചു. മാത്രമല്ല 2022 ലെ നിയമങ്ങളിലെ റൂൾ 3B-യിൽ നൽകിയിട്ടുള്ള ആറ് മാസത്തെ കാലാവധിയും 2025 മെയ് 10-ന് അവസാനിച്ചു.’ സുപ്രിം കോടതി ഉദ്യോഗസ്ഥൻ കേന്ദ്ര ഹൗസിംഗ് മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.
2022 നവംബർ മുതൽ 2024 നവംബർ വരെ 50-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞ് ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷം നിലവിൽ ടൈപ്പ് VIII ബംഗ്ലാവിലാണ് താമസിക്കുന്നത്. ചീഫ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആർ.ഗവായിയും മുമ്പ് അനുവദിച്ച ബംഗ്ലാവുകളിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.
TAGS: supremecourt NewDelhi