തൃശൂർ: തൃശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. മേയർ തൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കായാണ് വോട്ട് പിടിച്ചത് എന്നുമാണ് സുനിൽകുമാർ പറഞ്ഞത്. രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചത്. എം കെ വർഗീസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് കോടി രൂപയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എംഎല്‍എയായ ഞാന്‍ ഇവിടെ മത്സരിക്കുമ്പോള്‍, എന്നെക്കുറിച്ച് പറയാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മഹിമയെക്കുറിച്ച് പറയുന്നതാണ് എന്‍ഡിഎയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നത്. അത് അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ടല്ലോ. അതിനാല്‍ അദ്ദേഹം എന്‍ഡിഎയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.
മേയര്‍ എന്ന വ്യക്തി സിപിഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച ആളാണ്. സ്വതന്ത്ര്യനായി കോണ്‍ഗ്രസ് റിബലായി മത്സരിച്ച് ഒരു പ്രത്യേക ഘട്ടത്തില്‍ സിപിഎമ്മിന്റെ ഭാഗമാക്കി മാറ്റിയത്. അതൊരു ജെന്റില്‍മാന്‍ എഗ്രിമന്റാണ്. അത് പാലിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. സിപിഐക്ക് അര്‍ഹതപ്പെട്ട ഒരു വര്‍ഷത്തെ മേയര്‍ സ്ഥാനം വിട്ടുകൊടുക്കാതിരുന്നപ്പോള്‍ പോലും പരാതി പുറഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ പരാതി പറയുന്നതിന് കാരണം രാഷ്ട്രീയമായി ഉണ്ടായിട്ടുള്ള വഞ്ചനയാണ്. ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ല. അദ്ദേഹം നിഷേധിച്ചാലും എന്തൊക്കെ സംസ്‌കൃതം പറഞ്ഞാലും അത് ശരിയല്ല.- വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.
സിപിഐ നേതൃത്വം ഇതു സംബന്ധിച്ച ആവശ്യം സിപിഐഎമ്മിനെ അറിയിച്ചു. എൽഡിഎഫ് മാറ്റുന്നത് ചർച്ച ചെയ്യും. മുന്നണി ബന്ധം തകർക്കാതെ മേയറെ സിപിഎം മാറ്റുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം വിഷയത്തിൽ നിലപാട് എടുക്കാത്തത് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാനുള്ള കാലതാമസത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

