ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വൻ താരനിരയുടെ സാന്നിധ്യത്തിൽ ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കതിർമണ്ഡപത്തിലുണ്ടായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള വരണമാല്യം കൈമാറിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കവുമേറെയാണ്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.
ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.
