കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം.
നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേര്‍ന്ന് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്.
12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. 4ജി ഇല്ലെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയില്‍ പ്രചാരണം ശക്തമാണ്.
വര്‍ഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ല്‍ തന്നെ ബിഎസ്എന്‍എല്‍ 4ജി യാഥാര്‍ത്ഥ്യമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു.

