ഹൈദരാബാദ്: പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ സിനിമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സർക്കാരുമായുള്ള ഭിന്നതകളിൽ മഞ്ഞുരുക്കലാണ് ലക്ഷ്യം. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലായിരുന്നു ചര്‍ച്ചകള്‍. ക്രമസമാധാന പാലനത്തെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കി. സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം ശ്രദ്ധയിൽ പെടുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. സര്‍ക്കാര്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദടക്കം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങിയ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് മാത്രമേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഭാവിയില്‍ പരിഗണിക്കൂ എന്ന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ പ്രസ്താവനയും വന്നതോടെയാണ് എതിര്‍പ്പ് ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്ക് ശ്രമം തുടങ്ങിയത്. അല്ലു അർജുൻ അറസ്റ്റ് ചെയ്തതിൽ സിനിമ മേഖലയ്ക്ക് ആകെ സർക്കാരിനോട് എതിർ അഭിപ്രായം ഉണ്ടായിരുന്നു.
