കൊച്ചി: മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റെയടക്കം രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് മാറിയാണ്. മുൻകാലങ്ങളേക്കാൾ കടലിലെ അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. കടൽ സുരക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു, ശരത്ത് എന്നിവരാണ് അപകടത്തില്‍ പെട്ടത്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെളളിയാഴ്ച രാത്രി എട്ടോടെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.
