തിരുവനന്തപുരം: കേരളത്തിലെ വിവിധ ദുരന്തങ്ങളിലായി എയർലിഫ്റ്റിങ് നടത്തുന്നതിന് കേന്ദ്രത്തിന് ചിലവായ തുക തിരികെ അടയ്ക്കണമെന്ന് കേന്ദ്രം. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ തുകയായ 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം.
എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് അയച്ചിരിക്കുന്നത്.
വയനാട് ദുരന്തത്തിലെ ആദ്യ ദിനത്തില്‍ മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ സേവനത്തിന് 69,65,46,417 രൂപയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വയനാട് ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രം ധനസഹായമൊന്നും അനുവദിച്ചില്ലെന്ന ആരോപണം സംസ്ഥാനം ഉന്നയിക്കുമ്പോഴാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയൊരു തുകയാണ് കേന്ദ്രം ചേദിക്കുന്നത്.
